അഭിമാനകരമായ വിധി
വീട്ടമ്മമാരുടെ അധ്വാനത്തിന് സാന്പത്തികമൂല്യം കൽപ്പിച്ച സുപ്രീംകോടതിയുടെ വിധി എല്ലാ സ്ത്രീകൾക്കും അഭിമാനകരമാണ്. ‘രാഷ്ട്രശില്പികൾ’ എന്ന വിശേഷണം വീട്ടമ്മമാരുടെ യഥാർഥ പങ്കിനെ സമൂഹത്തിനുമുന്നിൽ എത്തിച്ചിരിക്കുകയാണ്. ഈ ചരിത്രപരമായ തീരുമാനത്തെ ഹൃദയംനിറഞ്ഞ് സ്വാഗതം ചെയ്യുന്നു.
മിനി ഗോപൻ , അധ്യാപിക, വരാക്കര ഗുരുദേവ പബ്ലിക് സ്കൂൾ
വീട്ടുവേലക്കാരെന്ന ധാരണ മാറണം
സുപ്രീംകോടതിയുടെ സുപ്രധാനവിധിയിൽ സ്ത്രീ എന്ന നിലയിൽ അഭിമാനം. വീട്ടമ്മമാരുടെ മൂല്യത്തെ എത്രകണ്ട് സമൂഹം വിലകൽപ്പിക്കുന്നു എന്നൊരു വീക്ഷണംകൂടി ഉണ്ടാകേണ്ടതുണ്ട്. ഇപ്പോഴും വീട്ടമ്മമാർ വെറും വീട്ടുവേലക്കാർ മാത്രമാണെന്ന ധാരണ വച്ചുപുലർത്തുന്ന കുടുംബങ്ങൾ ധാരാളമുണ്ട്. ഈ ധാരണകൾക്ക് മാറ്റം വരണമെങ്കിൽ ഒരു വിധികൊണ്ട് മാത്രം കാര്യമില്ല. സമൂഹം അത്തരം കാര്യങ്ങൾ ഗൗരവമായി എടുക്കേണ്ടതുണ്ട്.
ദീപ സുഷീൽ, അധ്യാപിക, ചെന്നൈ
വീട്ടിലെ ജോലി തുല്യമായി ചെയ്യുന്നതാണ് അഭികാമ്യം
വീട്ടമ്മമാർക്ക് മുപ്പതിനായിരം രൂപ ശന്പളം കണക്കാക്കണമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം വളരെ വ്യത്യസ്തമായി തോന്നുന്നു. പലപ്പോഴും വീട്ടമ്മമാരുടെ സേവനത്തിന് വീട്ടിലെ മറ്റുള്ളവർ മൂല്യം കൽപ്പിക്കാറില്ല. ഇതേ ജോലി മറ്റൊരിടത്തു ചെയ്യുന്പോൾ നല്ല ശന്പളം ലഭിക്കുന്നുമുണ്ട്. ഇന്നത്തെ സ്ത്രീകൾ ഭൂരിപക്ഷവും പുറത്തു വരുമാനം ലഭിക്കുന്ന ജോലി താൽപര്യപ്പെടുന്നവരാണ്. വീട്ടിലെ ജോലി എല്ലാവരും തുല്യമായി ചെയ്യുന്നതാണ് അഭികാമ്യം.
ബീന ഡേവിസ്, മുൻ മുനിസിപ്പൽ കൗണ്സിലർ, ചാലക്കുടി
വീട്ടമ്മമാർ രാഷ്ട്രനിർമിതി നിർവഹിക്കുന്നവർ
വീട്ടിലിരിക്കുന്നവർ വെറുതെയിരിക്കുന്നവരല്ല എന്നത് ഏതുകാലത്തും സാമൂഹികപ്രവർത്തകരും ഫെമിനിസ്റ്റുകളും പറഞ്ഞിരുന്ന കാര്യമാണ്. സുപ്രീംകോടതി ഇപ്പോൾ ഇതു കണ്ടെത്തിയതിൽ വളരെ സന്തോഷം. വീട്ടമ്മമാർ ഹോം മേക്കേഴ്സാണ്. വീടുകളിലൂടെ സമൂഹം നിർമിക്കുന്നവർ. അവർ ജിഡിപി വർധിപ്പിക്കുന്നവരാണെന്ന കണ്ടെത്തലും അഭിമാനകരം. വീട്ടമ്മമാരുടെ പങ്ക് രാഷ്ട്രനിർമിതിക്കു വേണ്ടിക്കൂടി ഉള്ളതാണെന്നു മനസിലാക്കുന്ന കോടതികൾ ഉണ്ടാകുന്നുവെന്നതാണ് ഏറ്റവും അഭിമാനകരം.
അഡ്വ. കുക്കു ദേവകി, സാമൂഹിക പ്രവർത്തക- തൃശൂർ
വീട്ടമ്മമാർ വെറുതെ ഇരിക്കുന്നവരെന്ന് ചിന്തിക്കുന്ന സമൂഹത്തിനുള്ള അടി
വീട്ടമ്മ വെറും ഹൗസ് വൈഫ് അല്ല, രാഷ്ട്രനിർമാതാവാണെന്ന സുപ്രീംകോടതി വിധി, കാലങ്ങളായി കാണാതെപോയ സ്ത്രീകളുടെ അധ്വാനത്തിനുനേരെ പിടിച്ച കണ്ണാടിയാണ്. അവരുടെ ഇക്കാലംവരെയുള്ള അധ്വാനത്തെ ഈ വിധി വിലമതിക്കുന്നു. വീട്ടമ്മ ഒരേസമയം പത്തോളം ജോലി ചെയ്യുന്നു. പുറത്ത് ഇതിനെല്ലാം വെവ്വേറെ ആളെവച്ചാൽ മാസം 50,000 രൂപയിൽ കൂടുതൽ നൽകണം. വീട്ടമ്മമാരെ വെറുതെ ഇരിക്കുന്നവർ എന്നു കാണുന്ന സമൂഹമനോഭാവത്തിനുള്ള അടിയാണ് ഈ വിധി. സുപ്രീം കോടതിക്ക് അഭിവാദ്യങ്ങൾ. ഓരോ ഹോംമേക്കർക്കും ബിഗ് സല്യൂട്ട്.
ഇ.എ. ഹവ്വ, കൊടുങ്ങല്ലൂർ, അധ്യാപിക, എഴുത്തുകാരി, സിനിമാതാരം
കുടുംബത്തിനുവേണ്ടിയുള്ള അധ്വാനം സ്നേഹവും ആത്മാർഥതയും കൊണ്ട്
സുപ്രീം കോടതിവിധി സന്തോഷം പകരുന്ന ഒന്നാണ്. ഒരു വീട്ടമ്മയുടെ സാങ്കൽപ്പികവരുമാനം മുപ്പതിനായിരം രൂപ എന്നു പറയുന്പോൾ അതൊരിക്കലും നിർബന്ധമായി പിടിച്ചുവാങ്ങാനാവില്ല. വീട്ടമ്മയുടെ അധ്വാനത്തിന് ഇത്രയും വില ഉണ്ടെന്നുള്ളതു സമൂഹം ഇനിയും അംഗീകരിക്കണമെന്നില്ല. എന്നാൽ സത്യമതാണ്. ഒരു വീട്ടമ്മ തന്റെ കുടുംബത്തിനുവേണ്ടി രാപ്പകൽ നടത്തുന്ന അധ്വാനം സ്നേഹവും ആത്മാർഥതയും കൊണ്ടാണ്. അതിനെ ആരും വിലമതിക്കാറില്ല.
ശ്രീകല ഷാജു, ഒല്ലൂർ
വീട്ടമ്മയുടെ അധ്വാനത്തെയും സമർപ്പണത്തെയും അംഗീകരിക്കണം
വീട്ടമ്മമാർ ചെയ്യുന്ന സേവനങ്ങൾ പ്രതിഫലം
ലഭിക്കാത്തവയാണെങ്കിലും മൂല്യം അളക്കാനാവാത്തതാണ്. ഒരു കുടുംബത്തിന്റെ സന്തോഷത്തിനും സുരക്ഷയ്ക്കും അടിത്തറ പാകുന്നതും ഭാവിതലമുറയെ വളർത്തിയെടുക്കുന്നതും അവരുടെ അക്ഷീണമായ പരിശ്രമമാണ്. അതുകൊണ്ടുതന്നെ രാഷ്ട്രനിർമ്മാണത്തിലും കുടുംബക്ഷേമത്തിലും വീട്ടമ്മമാർ വഹിക്കുന്ന പങ്ക് നിർണായകമാണ്. അവരുടെ അധ്വാനത്തിനും സമർപ്പണത്തിനും സമൂഹം അർഹിക്കുന്ന അംഗീകാരവും ബഹുമാനവും നൽകേണ്ട സമയമാണിത്.
വിദ്യ രമേഷ്, വൈസ് പ്രസിഡന്റ്, ചേർപ്പ് ഗ്രാമപഞ്ചായത്ത്.